badge

q u o t e

Thursday, February 23, 2017

ശ്വാസം നിന്നു പോയ ഇടവേള


ശ്വാസം നിന്നു  പോയ ഇടവേള

പെട്ടെന്നാണ് ഞങ്ങളുടെ ലോകം ഉയർന്നു പൊങ്ങാൻ തുടങ്ങിയത് . അങ്ങകലെ കണ്ടിരുന്ന ആകാശം പതുക്കെ അടുത്തു വരാൻ തുടങ്ങി . ഞങ്ങളുടെ ലോകത്തിന്റെ അതിരിലുള്ള ആ വൃത്താകാര ഭിത്തിയുടെ മുകളറ്റത്തു കണ്ടിരുന്ന പൊട്ടു താഴ്ന്നു താഴ്ന്നു വന്നു . ഞങ്ങൾക്ക് അവിടെ തൊടാമെന്നായി . ദാ  അത് വീണ്ടും താഴുന്നു . ഞങ്ങളൊക്കെ ആ പൊട്ടിന്റെ മുകളിൽ.
ലോകാവസാനം ആയിരിക്കുന്നു സൂക്ഷിക്കണം എന്ന് ഞങ്ങളോട്  മുതിർന്നവർ പറഞ്ഞു . ഇങ്ങനെ ഒന്ന് കേട്ടിട്ടില്ല . പക്ഷെ ജന്മാന്തരങ്ങളിലെ ഏതോ ഓര്മ ഭയപ്പെടുത്തുന്നു എന്നവർ പറഞ്ഞു. സൂക്ഷിക്കണം . ഈ ഉയർച്ചയിൽ നെഗളിക്കരുത് . എന്ത് തന്നെ ആയാലും ഒഴുക്കിനൊപ്പം  പോകരുത് . പിടിച്ചു   നിൽക്കണം .  ഒക്കെ സാവധാനം നേരെ  ആകും .
ഞങ്ങൾ പക്ഷേ നെഗളിച്ചു പോയിരുന്നു . ഇങ്ങനെ ഒരു ഭാഗ്യം കൈ  വിട്ടു കളയാനുള്ള സ്ഥൈര്യം ഒന്നും ഞങ്ങൾ ആർജിച്ചിരുന്നില്ല . ഉയർന്നു കൊണ്ടേ  ഇരുന്ന ഞങ്ങളുടെ ലോകത്തിനൊപ്പം ഞങ്ങളും ഉയർന്നു നീങ്ങി .  എന്തൊരു അനുഭൂതി ആയിരുന്നു അത് . അതിരുകൾ വഴി മാറുന്നു . അപ്പുറത്തെ കാഴ്ചകൾ അമ്പരപ്പിക്കുന്നു . ഇതൊക്ക അരുത് വേണ്ട എന്നു പറഞ്ഞ മുതിർന്നവരെ ഞങ്ങൾ തഴഞ്ഞു . ജന്മ വാസനകൾക്കു അടിപ്പെട്ട് പോയവർ എന്നോർത്ത് ഞങ്ങൾ സഹതപിച്ചു .
പെട്ടെന്നായിരുന്നു അത് സംഭവിച്ചത് . ഒരു ബ്ലാക്ക് ഹോളിൽ പെട്ടത് പോലെ ഞങ്ങൾ കറങ്ങി താണു . തികച്ചും അപരിചിതമായ ഒരു ലോകത്തേക്ക് ഞങ്ങൾ തെറിച്ചു വീണു . പ്രാണ വായു കിട്ടാതെ പിടഞ്ഞു . ജീവൻ വിട്ടുപോകുന്നത് തൊട്ടറിഞ്ഞു . അവസാനമായിട്ടൊന്നു ഉയർന്നു ചാടി ഞാനും എന്റെ കൂട്ടുകാരും അനക്കമറ്റു കിടന്നു .

എട്ടു പത്തു ശ്വാസത്തിന്റെ സമയമെങ്കിലും കഴിഞ്ഞിട്ടുണ്ടാകണം . അവസാനത്തിന്റെ അവസാനവും കാത്തു ഞങ്ങൾ കിടക്കാൻ തുടങ്ങിയിട്ട് . പെട്ടെന്നതാ ശ്വാസം തിരിച്ചു വരുന്നു.   ഞങ്ങളുടെ ലോകം ശാന്തമാകുന്നു. ഞങ്ങളൊക്കെ തിരിച്ചു പോകുന്നു. വീണ്ടും ജീവിതത്തിലേക്ക് .  അനുഭവിച്ചറിഞ്ഞ അനുഭൂതികളിലേക്ക് .
 ദീർഘമായി ശ്വാസം കഴിച്ചു ഞങ്ങൾ കൂടി ആലോചിച്ചു . എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക . എങ്ങനെ ആണ് ഞങ്ങളുടെ ലോകം ഉയർന്നു പൊങ്ങിയത്. എവിടെയാണ് ഞങ്ങളൊക്കെ അകപ്പെട്ടു പോയത് . എങ്ങനെയാണ് ഞങ്ങളൊക്കെ ജീവിതത്തിലേക്ക് തിരിച്ചു വന്നത് .  ആരാണ് ഞങ്ങളെയൊക്കെ കൊണ്ടുപോയതും തിരിച്ചുകൊണ്ടുവന്നതും .
ദൈവത്തെ സ്തുതിക്കൂ . നമുക്ക് അറിയാത്തത് എത്രയോ വലുത് എത്രയോ അടുത്ത് എന്നാൽ എത്രയോ അകലെ. ചെന്നെത്താൻ കഴിയാത്ത എത്രയോ ലോകങ്ങൾ. ദൈവത്തെ സ്തുതിക്കു . ഞങ്ങളുടെ മുതിർന്നവരുടെ ദൃഡ വിശ്വാസത്തിന്റെ കീഴിലേക്ക് സാവധാനം  ഞങ്ങളും നീങ്ങി . അവിടെ കണ്ടെത്തി നിതാന്തമായ ആശ്വാസം .
------
സത്യമാണ് കേട്ടോ . അക്വാപോണിക്സിലെ ഫിഷ് ടാങ്കിൽ വെള്ളം നിറയ്ക്കാൻ പൈപ്പ് തുറന്നിട്ട് ഞാൻ ഫേസ് ബുക്കിൽ കയറി . പാതിരാവും കഴിഞ്ഞു ഉറങ്ങിയേക്കാം എന്ന് തീരുമാനിച്ചപ്പോഴാണ് ഓര്മ വന്നത് അടയ്ക്കാത്ത ടാപ്പിന്റെ കാര്യം  . ചെന്നു  നോക്കുമ്പോഴുണ്ട് ടാങ്ക് നിറഞ്ഞു കവിഞ്ഞൊഴുകി മീൻ കുഞ്ഞുങ്ങളൊക്കെ പുറത്തു ചാടി നിലത്തു കിടന്നു പിടക്കുന്നു . ഒക്കേത്തിനെയും പിടിച്ചു ടാങ്കിൽ ഇട്ടു .

പിന്നെ ഇപ്പോഴാണ് ഫേസ് ബുക്കിൽ കയറുന്നത് .

No comments:

Post a Comment